കെട്ടിത്തൂങ്ങി മരിക്കുന്നു നാട്ടിൽ
നട്ടെല്ലായൊരു കർഷകനിന്നും.
അഷ്ടിയ്ക്കരവയർ കഞ്ഞിക്കായി
കഷ്ടപ്പാടിലുഴപ്പോരിവരെ
കണ്ടില്ലെന്നു നടിച്ചാൽ നാട്ടിനു
ഉണ്ടാവതു കൊണ്ടെ അറിയൂ
തലമുറയേറെ കൈമാറ്റത്താൽ
കാലം കർഷകനാക്കിയ നമ്മൾ
ജന്മം കൊണ്ടേ കർഷകനായതു
ജന്മിത്ത്വത്തിന്നടിമകളാക്കി
ജന്മിക്കരവും കാഴ്ച്ചക്കുലയും
ഓർമ്മകളായി മറഞ്ഞിട്ടിപ്പോൾ
കർഷകൻ നാട്ടിനു നട്ടെല്ലെന്നു
കരഘോഷങ്ങൾക്കിടയിൽ നീളേ
കർഷകരക്ഷയ്ക്കാഗോളത്തിലും
വർഷിക്കുന്നു പ്രസംഗപ്രവഹം
വർഷാവർഷം കോടികളങ്ങനെ
കർഷകനൊപ്പം തൂങ്ങിമരിക്കും
തൊപ്പിക്കുടതൻ മാന്യത പോയി
നെൽപ്പാടത്തിനു ശൂന്യതയായി
കർഷകമിത്രക്കളകൾ പോത്തും
വർഷാവർഷമറുത്തു മുടിച്ചു
പാടം തോടു ക്കുളങ്ങളൂമെല്ലാം
പാടേ പാർപ്പിടമാക്കി വസിപ്പൂ
തൊപ്പിപ്പാളക്കപ്പുറമ്മുള്ളതു
ജപ്തിക്കാരു പിടിച്ചു പറിച്ചു
പണ്ടപ്പണയം ബാങ്കു വിഴുങ്ങി
മുണ്ടകമാകേ മുഞ്ഞ വിഴുങ്ങി
തൊള്ളയിലെത്താറായ വിരിപ്പും
വെള്ളപ്പൊക്ക കെടുതി വിഴുങ്ങി.
മുണ്ടു മുറുക്കിയുടുത്തി വർഗം
കൊണ്ടു നടക്കും അഭിമാനത്തെ
ബ്ലേഡു കടക്കണി കൂട്ടിൽപ്പെട്ടു
പാടുപെടുന്നു മാനത്തിനായ്
ഉടുതുണിയൊന്നും രണ്ടാം മുണ്ടും
അടിയിലുടുപ്പും അല്ലാതൊന്നും
ഉണ്ടാവില്ലൊരു കർഷനിന്നും
പണ്ടേയവനിതു പാരമ്പര്യം
കർഷകൻ നാട്ടിനു നട്ടെല്ലെങ്കിൽ
കർഷകരറിയാൻ വൈകി പോയി.
Monday, July 14, 2008
Subscribe to:
Posts (Atom)